Thursday, January 5, 2012

പുലിഭീതിയില്‍ മലയോരം; നടപടിയില്ലാത്തതില്‍ പ്രതിഷേധം



പൂക്കോട്ടുംപാടം: മലയോരമേഖലയിലെ പുലിയുടെ സാന്നിധ്യം തുടര്‍ക്കഥയാകുമ്പോഴും പ്രതിരോധ നടപടികള്‍ സ്വീകരിക്കാത്ത വനംവകുപ്പ് അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധം ശക്തമാകുന്നു. അമരമ്പലം പഞ്ചായത്തിലെ ടി.കെ കോളനി, പാട്ടക്കരിമ്പ്, കവളമുക്കട്ട ഭാഗങ്ങളിലാണ് പുലി സാന്നിധ്യം. ന്യൂ അമരമ്പലം സംരക്ഷിത വനമേഖലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളാണിത്. മൂന്ന് മാസത്തിലധികമായി നിരന്തരം പുലിയുടെ ആക്രമണം ഉണ്ടാകുന്നുണ്ട്. പശു, ആട് തുടങ്ങി 15ലധികം വളര്‍ത്തുമൃഗങ്ങളാണ് ആക്രമണത്തില്‍പ്പെട്ടത്. ടി.കെ കോളനി ഭാഗത്ത് മൂന്ന് ദിവസമായി രാത്രിയില്‍ പുലി ജനവാസകേന്ദ്രത്തിലിറങ്ങുന്നുണ്ട്. രണ്ട് ആടുകളെ കടിച്ചുകൊല്ലുകയും ചെയ്തു. ഓരോ സംഭവം ഉണ്ടാകുമ്പോഴും പരാതിപ്പെട്ടിട്ടും വനംവകുപ്പ് അധികൃതര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. സ്ഥലം സന്ദര്‍ശിക്കാന്‍ പോലും ഡി.എഫ്.ഒ അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്നും ആരോപണമുണ്ട്. വനംവകുപ്പിന്റെ നിലമ്പൂര്‍ സൗത്ത് ഡിവിഷനില്‍ ഉള്‍പ്പെട്ട സ്ഥലമാണിത്. നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനില്‍പെട്ട എടക്കര പൊട്ടന്‍തരിപ്പയില്‍ പുലിയുടെ സാന്നിധ്യം കണ്ടതോടെ വനംവകുപ്പ് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുകയും തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ടി.കെ കോളനി, പാട്ടക്കരിമ്പ് ഭാഗത്ത് ഇത്തരത്തിലുള്ള നടപടി ഉണ്ടായിട്ടില്ല. പുലിയെ പിടികൂടാന്‍ കെണി ഒരുക്കണമെന്നും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

പ്രശ്‌നം ചൂണ്ടിക്കാണിച്ച് വനംമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനാണ് പ്രദേശവാസികളുടെ തീരുമാനം.

No comments: