Sunday, October 5, 2008

ഒന്നര നൂറ്റാണ്ട്‌ പഴക്കമുള്ള നിലമ്പൂര്‍തേക്ക്‌ ലേലത്തിന്‌

ഒന്നര നൂറ്റാണ്ട്‌ പഴക്കമുള്ള നിലമ്പൂര്‍തേക്ക്‌ ലേലത്തിന്‌:
നിലമ്പൂരിലെ പ്രസിദ്ധമായ മനുഷ്യനിര്‍മിത തേക്കുതോട്ടമായ കനോലി പ്ലോട്ടില്‍ നിന്ന്‌ 162 വര്‍ഷം പഴക്കമുള്ള രണ്ട്‌ തേക്കുമരങ്ങള്‍ പൊതുലേലത്തില്‍ വില്‍ക്കുന്നു. ഒക്ടോബര്‍ 29ന്‌ നിലമ്പൂര്‍ അരുവാക്കോട്‌ ഫോറസ്റ്റ്‌ സെന്‍ട്രല്‍ ഡിപ്പോയില്‍ വെച്ചാണ്‌ ലേലം നടക്കുകയെന്ന്‌ വനംവകുപ്പ്‌ അധികൃതര്‍ അറിയിച്ചു.

ലോകത്തിലെ ആദ്യത്തെ മനുഷ്യനിര്‍മിത തേക്കുതോട്ടമാണ്‌ 'കനോലി പ്ലോട്ട്‌'. അവിടെനിന്ന്‌ ശേഖരിച്ച ഇത്രയും വലിപ്പമുള്ള തേക്ക്‌ തടികള്‍ പൊതുലേലത്തില്‍ വില്‌പനയ്‌ക്ക്‌ വെക്കുന്നതും ആദ്യമാണ്‌. നികുതിയുള്‍പ്പെടാതെ രണ്ട്‌ മരങ്ങളില്‍നിന്നുമായി ശേഖരിച്ച മൊത്തംതടികള്‍ക്ക്‌ 50 ലക്ഷം രൂപയോളം ലഭിക്കുമെന്നാണ്‌ വനംവകുപ്പ്‌ പ്രതീക്ഷിക്കുന്നത്‌.

1800-കളില്‍ ബോംബെ ഡോക്‌യാര്‍ഡില്‍ നിലമ്പൂര്‍ തേക്കുകളാണ്‌ കപ്പലുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നത്‌. സ്വാഭാവിക വനങ്ങളില്‍നിന്ന്‌ വന്‍തോതില്‍ തേക്കുതടികള്‍ ശേഖരിച്ച്‌ കൊണ്ടുപോയിരുന്നു. ഇത്‌ തേക്ക്‌തടികളുടെ ദൗര്‍ലഭ്യത്തിന്‌ കാരണമായേക്കുമെന്ന്‌ കണ്ട്‌ അന്നത്തെ മലബാര്‍ കളക്ടറായിരുന്ന എച്ച്‌.വി.കനോലിയുടെ നിര്‍ദേശപ്രകാരം ഫോറസ്റ്റ്‌ കണ്‍സര്‍വേറ്ററായിരുന്ന ചാത്തുമേനോന്‍ വെച്ചുപിടിപ്പിച്ച തേക്കുതോട്ടമാണ്‌ 'കനോലി പ്ലോട്ട്‌'.

ഇന്ന്‌ കേരള വനംവകുപ്പിന്റെ ഗവേഷണവിഭാഗം 'പെര്‍മനന്റ്‌ പ്രിസര്‍വേഷന്‍ പ്ലോട്ട്‌' ആയി ഇത്‌ പരിചരിക്കുന്നു. 5.675 ഏക്കര്‍ വിസ്‌തൃതിയുള്ള ഈ തോട്ടത്തിലെ 119 മരങ്ങളില്‍ രണ്ടെണ്ണമാണ്‌ ലേലത്തിന്‌ വെക്കുന്നത്‌.

14.614 ഘനമീറ്റര്‍ തടിയാണ്‌ ലേലത്തിനുള്ളത്‌. ഇതില്‍, തേക്കുതടികളുടെ നിലവിലുള്ള ഏറ്റവും ഉയര്‍ന്ന എക്‌സ്‌പോര്‍ട്ട്‌ എല്‍.എല്‍ ക്ലാസില്‍പ്പെട്ട മൂന്ന്‌ കഷണം തടികള്‍ക്ക്‌ പൊതുലേലത്തില്‍ ഘനമീറ്ററിന്‌ അഞ്ചുലക്ഷം രൂപയെങ്കിലും വില ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

ഇതില്‍ ഏറ്റവുംവലിയ തടിക്കഷണത്തിന്‌ 745 സെന്റിമീറ്റര്‍ നീളവും 255 സെന്റിമീറ്റര്‍ മധ്യവണ്ണവും 3.028 ഘനമീറ്റര്‍ വ്യാപ്‌തവുമുണ്ട്‌. കൂടാതെ, എ.ബി.സി വിഭാഗത്തില്‍പ്പെടുന്ന എക്‌സ്‌പോര്‍ട്ട്‌ ഒന്ന്‌, രണ്ട്‌, മൂന്ന്‌, നാല്‌ ക്ലാസില്‍പ്പെടുന്ന തടികളും വില്‌പനയ്‌ക്കൊരുക്കിയിട്ടുണ്ട്‌.