Wednesday, January 7, 2009

നിലമ്പൂര്‍ വലിയകളംപാട്ടിന് തുടക്കമായി

കിഴക്കന്‍ ഏറനാടിന്‍റെ ഉത്സവമായ നിലമ്പൂര്‍ വലിയകളംപാട്ടിന് തുടക്കമായി. വേട്ടയ്‌ക്കൊരു മകന്‍ കാവില്‍ നടന്നുവരുന്ന കളംപാട്ടുത്സവത്തില്‍ ഏറ്റവും പ്രാധാന്യമേറിയതാണ്‌ വലിയകളംപാട്ട്‌. ബുധനാഴ്‌ച ഉച്ചയ്‌ക്ക്‌ ക്ഷേത്രം ഊട്ടുപുരയിലും പരിസരത്തുമായി സര്‍വാണി സദ്യ നടക്കും. കാലത്ത്‌ 11മണിയോടെ ആരംഭിക്കുന്ന സദ്യ ഉച്ചയ്‌ക്ക്‌ 3 മണി വരെ നീളും. നിലമ്പൂര്‍ കാടുകളിലെ ആദിവാസികളും മറ്റും കുടുംബത്തോടെ സദ്യക്കെത്തുക പതിവാണ്‌.
100 പറയുടെ ചോറാണ്‌ ഇവിടെ വിളമ്പാറ്‌. സന്ധ്യക്ക്‌ ക്ഷേത്രമുറ്റത്ത്‌ തായമ്പകയും അരങ്ങേറും. ബുധനാഴ്‌ച രാത്രി കരുവന്‍കാവില്‍ നിന്ന്‌ ക്ഷേത്രത്തിലേക്ക്‌ വാദ്യമേളങ്ങളോടെ ആനയെഴുന്നള്ളിപ്പും ഉണ്ട്‌. വ്യാഴാഴ്‌ച രാത്രിയിലെ എഴുന്നള്ളത്തിനുശേഷം ക്ഷേത്രത്തില്‍ പന്തീരായിരം തേങ്ങയേറ്‌ നടക്കും.

പാട്ടിനോടനുബന്ധിച്ചു നടക്കുന്ന പാട്ടുല്‍സവ് ടൂറിസം ഫെസ്റ്റിവല്‍ -09 ല്‍ ഇറാനിയന്‍ ഫിലിം ഫെസ്റ്റിവല്‍ നടത്തും.

ബുധനാഴ്‌ച ഉച്ചയ്‌ക്ക്‌ 2.30ന് ഗ്രീന്‍ ആര്‍ട്ട് ഓഡിറ്റോറിയത്തില്‍ മക്മല്‍ ബഫിന്റെ ദി സൈലന്‍സ് പ്രദര്‍ശിപ്പിക്കും.