Thursday, January 5, 2012


വലിയതോട്ടിലെ നീരൊഴുക്ക് നിലച്ചു; ചേലോട് പാടശേഖരത്തില്‍ നെല്‍കൃഷി പ്രതിസന്ധിയില്‍
 2


പൂക്കോട്ടുംപാടം: വലിയ തോട്ടിലൂടെയുള്ള നീരൊഴുക്ക് നിലച്ചതോടെ ചേലോട് പാടശേഖരത്തില്‍ രണ്ടാംവിളയിറക്കിയ നെല്‍കര്‍ഷകര്‍ പ്രതിസന്ധിയിലായി. അമരമ്പലം പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരമാണിത്. വാകപ്പാടം, ചേലോട്, അരക്കംപൊയില്‍ ഭാഗങ്ങളില്‍ 125 ഹെക്ടറോളം സ്ഥലത്താണ് പാടശേഖരം സ്ഥിതി ചെയ്യുന്നത്.

വലിയ തോട്ടിലൂടെയുള്ള നീരൊഴുക്ക് നിലച്ചത് ചേലോട് ഭാഗത്തെ കര്‍ഷകരെയാണ് കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. 30ല്‍ പരം കര്‍ഷകരാണ് ഇവിടെ രണ്ടാംവിള ഇറക്കിയത്. തുലാം, വൃശ്ചികം മാസങ്ങളില്‍ ഇറക്കിയ വിള കുംഭമാസത്തോടെ മാത്രമേ കൊയ്യാനാകൂ. എന്നാല്‍ ധനു പകുതിയോടെ തന്നെ ജലാംശം കുറഞ്ഞ് പാടങ്ങള്‍ വരണ്ടുതുടങ്ങിയിട്ടുണ്ട്. പാടത്തേക്ക് വെള്ളമെത്തിക്കുവാന്‍ എന്തുചെയ്യുമെന്ന അവസ്ഥയിലാണ് കര്‍ഷകര്‍.

വലിയതോട് ഒഴുകുന്നത് പാടശേഖരത്തേക്കാളും താഴ്ചയിലായതിനാല്‍ തോട്ടിലെ നീരൊഴുക്ക് കുറയുമ്പോള്‍ പാടത്തെ ജലാംശം തോട്ടിലേക്ക് വലിയുന്നതും പാടം വരളുവാന്‍ കാരണമാകുന്നതായി പാടശേഖരസമിതി പ്രസിഡന്റ് കാരാട്ട് സുധാകരന്‍ നായര്‍ പറഞ്ഞു. ഈ അവസ്ഥ തുടര്‍ന്നാല്‍ വേനല്‍ കനക്കുന്നതോടെ നെല്‍കൃഷി പൂര്‍ണമായി ഉണങ്ങിപ്പോകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. പാടശേഖരത്തിന് സമീപത്തെ മുണ്ടക്കുളത്തില്‍ നിന്ന് കനാല്‍വഴി വെള്ളം എത്തിക്കുകയോ പാടശേഖരത്തോട് ചേര്‍ന്ന് വലിയ കിണര്‍ നിര്‍മ്മിക്കുകയോ ചെയ്യണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. കിണര്‍ നിര്‍മ്മിക്കാന്‍ കൃഷിവകുപ്പോ ഗ്രാമപ്പഞ്ചായത്തോ തയ്യാറായാല്‍ സ്ഥലം നല്‍കുവാന്‍ കര്‍ഷകര്‍ തയ്യാറാണ്.

No comments: