Wednesday, November 16, 2011

ഫ്‌ളാഗ്ഓഫ് ഇന്ന് രാജ്യറാണി ഇന്നുമുതല്‍ ഓടിത്തുടങ്ങിയേക്കും



നിലമ്പൂര്‍: ബുധനാഴ്ച നിലമ്പൂരില്‍ ഉദ്ഘാടനം ചെയ്യുന്ന 'രാജ്യറാണി' എക്‌സ്​പ്രസ് ഇന്നുമുതല്‍ തന്നെ ഓടിത്തുടങ്ങുമെന്നറിയുന്നു. ബുധനാഴ്ച ഉദ്ഘാടനം കഴിഞ്ഞ് വ്യാഴാഴ്ച മുതലാണ് വണ്ടി ഓടിത്തുടങ്ങുക എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ചൊവ്വാഴ്ച ഉച്ചയോടെയാണ് പുതിയ നിര്‍ദേശം റെയില്‍വേ അധികൃതര്‍ക്ക് ലഭിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെ സ്റ്റേഷനിലെത്തിയ രാജ്യറാണിയുടെ ഏഴ് കോച്ചുകളും എന്‍ജിനും ബുധനാഴ്ച 9.15നുള്ള ഉദ്ഘാടനത്തിനുശേഷം ഷൊറണൂരിലേക്ക് ഓടിക്കും. വൈകുന്നേരം ഷൊറണൂരില്‍ നിന്ന് തിരിച്ചെത്തിക്കുന്ന വണ്ടി രാത്രി 8.40ന് തിരുവനന്തപുരത്തേക്ക് കന്നിഓട്ടം നടത്തും.

നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വിവിധ വിഭാഗം എന്‍ജിനിയര്‍മാരുടെ മേല്‍നോട്ടത്തില്‍ ഉദ്ഘാടന ഓട്ടത്തിനുള്ള അവസാന മിനുക്കുപണികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി.

രാവിലെ 7.20ന് നിലമ്പൂരിലെത്തുന്ന വണ്ടി ഒന്നാമത് ട്രാക്കിലെത്തി യാത്രക്കാരെ ഇറക്കിയതിനുശേഷം മൂന്നാമത് ട്രാക്കില്‍ ആയിരിക്കും പകല്‍ മുഴുവന്‍ നിര്‍ത്തിയിടുക. രാത്രി തിരികെ ഒന്നാംട്രാക്കിലെത്തി യാത്രക്കാരെ കയറ്റി തിരുവനന്തപുരത്തേക്ക് പോകും. ഒന്നില്‍നിന്ന് മൂന്നിലേക്ക് മാറ്റുമ്പോഴും രാത്രി വീണ്ടും മൂന്നില്‍നിന്ന് ഒന്നാമത് ട്രാക്കിലേക്ക് തന്നെ മാറ്റുമ്പോഴും സ്റ്റേഷനടുത്തുള്ള നിലമ്പൂര്‍-കാളികാവ് സംസ്ഥാനപാതയിലെ ലെവല്‍ക്രോസ് അടച്ചിടേണ്ടിവരും. ട്രാക്ക് മാറുന്നതിന് ബ്രിട്ടീഷുകാരുടെ കാലത്തുള്ള കീ സമ്പ്രദായം തന്നെ തുടരുന്നതിനാല്‍ മുക്കാല്‍ മണിക്കൂറോളം സമയം ഇതിന് വേണ്ടിവരും.

കേന്ദ്ര റെയില്‍വേസഹമന്ത്രി കെ.എച്ച്. മുനിയപ്പയും കേന്ദ്ര വിദേശകാര്യസഹമന്ത്രി ഇ. അഹമ്മദും സംയുക്തമായി ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷതവഹിക്കും. എം.ഐ. ഷാനവാസ് എം.പി. വിശിഷ്ടാതിഥി ആയിരിക്കും. നിലമ്പൂര്‍നഗരസഭാധ്യക്ഷന്‍ ആര്യാടന്‍ ഷൗക്കത്ത്, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

ടെലി കമ്യൂണിക്കേഷന്‍, സിഗ്‌നല്‍ വിഭാഗം ഉദ്യോഗസ്ഥരും ചൊവ്വാഴ്ച സ്ഥലത്തെത്തി പ്രവൃത്തികളും ഒരുക്കങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തി. ഉദ്ഘാടന പരിപാടിയുടെ ക്ഷണക്കത്തുകള്‍ ചൊവ്വാഴ്ചയാണ് നിലമ്പൂരിലെത്തിയത്.
രാജ്യറാണി ഓടിത്തുടങ്ങുമ്പോള്‍ ആഹ്ലാദപൂര്‍വം...



മലപ്പുറം: നിലമ്പൂര്‍-തിരുവനന്തപുരം രാജ്യറാണി എക്‌സ്​പ്രസ് ഓടിത്തുടങ്ങുമ്പോള്‍ ഒരു സ്വപ്നം സഫലമായതിന്റെ ആഹ്ലാദത്തിലാണ് നിലമ്പൂര്‍-മൈസൂര്‍ റെയില്‍വെ ആക്ഷന്‍ കൗണ്‍സില്‍. 1998ല്‍ ഷൊറണൂര്‍-നിലമ്പൂര്‍ റെയില്‍പാത അടച്ചുപൂട്ടാന്‍ തീരുമാനിച്ചപ്പോള്‍ രൂപംകൊണ്ട ജനകീയ കര്‍മ്മസമിതിയാണ് 'നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വെ കൗണ്‍സില്‍'. പിന്നീടത് നിലമ്പൂര്‍-മൈസൂര്‍ ആക്ഷന്‍ കൗണ്‍സിലായി. റെയില്‍വെയുടെ തെറ്റായ നയങ്ങളെ ചെറുക്കാനും നിലമ്പൂര്‍ പാതയുടെ വികസനം നടപ്പാക്കാനും പാതയെ മൈസൂരിനടുത്തുള്ള നഞ്ചന്‍കോടുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കൗണ്‍സില്‍ തുടക്കമിട്ടു. സംഘടനയുടെ ഇന്നുവരെയുള്ള പ്രവര്‍ത്തനങ്ങളാണ് ഷൊറണൂര്‍-നിലമ്പൂര്‍ പാതയെ വികസനത്തിന്റെ ട്രാക്കിലെത്തിച്ചത്.

തലസ്ഥാനത്തേക്ക് നേരിട്ട് തീവണ്ടി സൗകര്യമില്ലാത്തത് മലപ്പുറം, പാലക്കാട്, വയനാട്, നീലഗിരി പ്രദേശങ്ങളിലുള്ളവര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. ഇതിനായുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ ഒരു വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമാണ് രാജ്യറാണി.

ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനംമൂലം രണ്ട് ജോഡി വണ്ടികള്‍ മാത്രം ഓടിയ പാതയില്‍ ഇപ്പോള്‍ ഏഴ് ജോടി വണ്ടികള്‍ ഓടുന്നുണ്ട്. ഇതില്‍ പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ഉള്‍പ്പെടുന്നു.

പാതയിലെ ചെറുതും വലുതുമായ എല്ലാ സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചു. നിലമ്പൂര്‍ സ്റ്റേഷനെ 'ആദര്‍ശ്' സ്റ്റേഷനായി പ്രഖ്യാപിച്ചു. നിലമ്പൂരും അങ്ങാടിപ്പുറത്തും പുതിയ സ്റ്റേഷന്‍ കെട്ടിടങ്ങള്‍ക്കും വികസന പ്രവൃത്തികള്‍ക്കും അനുമതി നല്‍കുകയുംചെയ്തു.

പൂര്‍ത്തീകരിക്കപ്പെടാനുള്ള പദ്ധതികളിലാണ് ഇനി ആക്ഷന്‍ കൗണ്‍സിലിന്റെ ശ്രദ്ധ. റെയില്‍വെ സിഗ്‌നലിങ്, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങളില്‍ നിലവില്‍ ജീവനക്കാരില്ലാത്തതിനാല്‍ നിസ്സാര തടസ്സങ്ങള്‍ പരിഹരിക്കാന്‍പോലും ഷൊറണൂരില്‍ നിന്ന് ജീവനക്കാര്‍ എത്തേണ്ടുന്ന അവസ്ഥയാണ്. ഇതിന് പരിഹാരം കാണേണ്ടതുണ്ട്. അങ്ങാടിപ്പുറത്തും നിലമ്പൂരും പ്രഖ്യാപിച്ച സ്റ്റേഷന്‍ വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണം ത്വരപ്പെടുത്താനും അങ്ങാടിപ്പുറത്തും നിലമ്പൂരും റെയില്‍വെ സംരക്ഷണസേനയുടെ ഔട്ട്‌പോസ്റ്റ് തുടങ്ങിയ കാര്യങ്ങളില്‍ നടപടിയെടുക്കുന്നതിനുമാവും നിലമ്പൂര്‍-മൈസൂര്‍ റെയില്‍വെ ആക്ഷന്‍ കൗണ്‍സിലിന്റെ ഇനിയുള്ള ശ്രമങ്ങള്‍.
                             നിലമ്പൂരിലെ വ്യവസായ എസ്റ്റേറ്റിന് പേരിട്ടു




നിലമ്പൂര്‍: ബ്ലോക്ക് പഞ്ചായത്ത് രൂപവത്കരിച്ച വ്യവസായ എസ്റ്റേറ്റിന് രാജീവ് ഗാന്ധി വ്യവസായ എസ്റ്റേറ്റ് എന്നുപേരിട്ടു. നിലമ്പൂര്‍ മയ്യന്താനിയിലുള്ള കേന്ദ്രത്തില്‍ നടത്തിയ ചടങ്ങില്‍ ഊര്‍ജമന്ത്രി ആര്യാടന്‍ മുഹമ്മദ് ചടങ്ങ് നിര്‍വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി വര്‍ഗീസ് അധ്യക്ഷ ആയിരുന്നു.

എസ്റ്റേറ്റിലെ പുതിയ യൂണിറ്റ് അമൃത അഗ്രോ ഇന്‍ഡസ്ട്രീസ് നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനംചെയ്തു. വ്യവസായ ഓഫീസര്‍ യു. അജിത്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി. പുഷ്പവല്ലി, കെ.എ. പീറ്റര്‍, പി.കെ. ജസീന, ശോഭന പള്ളിയാലില്‍, കെ.സി. ജോബ്, കെ. ശിവശങ്കരന്‍, കെ.ടി. കുഞ്ഞാന്‍, വിന്‍സെന്റ് ഗോണ്‍സാഗ എന്നിവര്‍ പ്രസംഗിച്ചു.

ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എച്ച്. ഇഖ്ബാല്‍ സ്വാഗതവും ബി.ഡി.ഒ ടി.പി. ഷൗക്കത്തലി നന്ദിയും പറഞ്ഞു.
വ്യവസായ എസ്റ്റേറ്റില്‍ 19 വ്യവസായികളുടെ 20 വ്യവസായങ്ങളാണുള്ളത്. ഇതില്‍ 14 യൂണിറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങി. 150 പേര്‍ക്ക് നേരിട്ടും അതിലേറെ പേര്‍ക്ക് പരോക്ഷമായും ജോലി അവസരങ്ങളുണ്ട്. ഇതില്‍ 13 എണ്ണം മൈക്രോ യൂണിറ്റുകളും ഒന്ന് ചെറുകിട വ്യവസായ യൂണിറ്റുമാണ്. അഞ്ച് ഏക്കര്‍ ഭൂമി ബ്ലോക്ക് പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയതിനുശേഷം ഓരോ വ്യവസായിക്കും 7000 രൂപ സെന്റിന് വില കണക്കാക്കിയാണ് നല്‍കിയത്. ഭൂമി വില ഒഴികെ ഏകദേശം നാലുകോടി രൂപയുടെ ആസ്തി മൊത്തം ഇവിടെ മുടക്കിയിട്ടുണ്ട്.

Wednesday, November 9, 2011

രാജ്യറാണി എക്സ്‌പ്രസ്‌ ഈയാഴ്ച ഓടിത്തുടങ്ങും


ഷൊറണൂര്‍: നിലമ്പൂര്‍-തിരുവനന്തപുരം രാജ്യറാണി എക്സ്‌പ്രസ്‌ ഈയാഴ്ച ഓടിത്തുടങ്ങും. ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ് ഷൊറണൂര്‍ റെയില്‍വേജങ്ഷനില്‍ നടക്കും. നവം. 11, 12 തീയതികളില്‍ ഏതെങ്കിലുമൊരു ദിവസമായിരിക്കും ഉദ്ഘാടനം നടക്കുകയെന്നറിയുന്നു. ഔദ്യോഗിക അറിയിപ്പ് എത്തിയിട്ടില്ല.

നിലമ്പൂര്‍-തിരുവനന്തപുരം രാജ്യറാണി എക്സ്‌പ്രസ്‌ ഏഴുകോച്ച് വീതമുള്ള രണ്ടുവണ്ടിയായി നിലമ്പൂര്‍മുതല്‍ ഷൊറണൂര്‍വരെയാണ് ഓടുക. ഷൊറണൂരില്‍ നിന്ന് അമൃത എക്സ്‌പ്രസുമായി ബന്ധിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രതുടരും. രാജ്യറാണി എക്‌സ്പ്രസ്സുമായി ബന്ധിപ്പിക്കുന്നതോടെ അമൃതയിലെ കോച്ചുകളുടെ എണ്ണം 22 ആകും.

രാജ്യറാണി എക്സ്‌പ്രസ്സിനായുള്ള ഒമ്പത് കോച്ച്എത്തിയിട്ടുണ്ട്. ശേഷിക്കുന്ന അഞ്ച് കോച്ച് അടുത്തദിവസമെത്തും.

മലബാര്‍മേഖലയിലെ യാത്രക്കാര്‍ക്ക് രാജ്യറാണി എക്സ്‌പ്രസ്‌ തീവണ്ടി ഗുണകരമാകും.
 
വണ്ടൂരില്‍ മൂന്നു സ്ത്രീകള്‍ ഷോക്കേറ്റു മരിച്ചു


വണ്ടൂര്‍: മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ ഒരു വീട്ടിലെ മൂന്നു സ്ത്രീകള്‍ ഷോക്കേറ്റു മരിച്ചു. ചെറുകോടിനടുത്ത് താടിവളവിലാണ് സംഭവം. ആമിന(60) മരുമക്കളായ സജ്‌ന(23), ആരിഫ(23 എന്നിവരാണ് ദാരുണമായി മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന ഒരു കുട്ടി അത്ഭുതകരമായി രക്ഷപെട്ടു. വീടിന് സമീപത്തെ മുരിങ്ങയില്‍ നിന്ന് ഇരുമ്പുകമ്പി ഉപയോഗിച്ച് മുരിങ്ങക്കായ പറിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇരുമ്പുകമ്പി വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടം. ഷോക്കേറ്റയാളെ രക്ഷിക്കുന്നതിനിടെയാണ് മറ്റ് രണ്ട് പേരും മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം .
ഒരാഴ്ചയ്ക്കുള്ളില്‍ അപകടം പൊലിച്ചത് നാല് ജീവന്‍; ദുരന്തമൊഴിയാതെ മൂത്തേടം



എടക്കര: ദുരന്തങ്ങളില്‍ പ്രിയപ്പെട്ടവരുടെ ജീവിതങ്ങള്‍ പാതി വഴിയില്‍ അവസാനിക്കുമ്പോള്‍ മൂത്തേടം നിവാസികള്‍ക്ക് ഇത് കണ്ണീര്‍ക്കാലം. സ്വദേശത്തും വിദേശത്തുമായി അപകടങ്ങളില്‍പ്പെട്ട് 11 പേരെയാണ് പഞ്ചായത്തിന് ഒരുവര്‍ഷം കൊണ്ട് നഷ്ടമായത്. ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം പൊലിഞ്ഞത് നാല് ജീവനുകളാണ്. ഈ കണ്ണീര്‍ക്കാഴ്ചകളുടെ അവസാനത്തേതാണ് കാരപ്പുറം ഊമ്പിക്കാട്ടില്‍ വര്‍ഗീസ് ആന്റണിയെന്ന കൊച്ചിന്റെ അപകടമരണം. റിയാദില്‍ ഡ്രൈവറായിരുന്ന വര്‍ഗീസ് ആന്റണി സഞ്ചരിച്ച ട്രക്ക് മറ്റൊരുവാഹനവുമായി ഇടിച്ചായിരുന്നു അപകടം.

നാലുമാസം മുമ്പ് റിയാദിലുണ്ടായ തീപ്പിടിത്തത്തിലാണ് ചോളമുണ്ടയിലെ ചുള്ളിക്കുളവന്‍ കബീര്‍ മരിച്ചത്.

2010 നവംബര്‍ പത്തിനാണ് താളിപ്പാടം സ്‌കൂള്‍ അധ്യാപകന്‍ മുഹമ്മദ്കുട്ടി, മാതാവ്, ഭാര്യ, മകള്‍ എന്നിവര്‍ എടവണ്ണയില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്.

മരുതങ്ങാട്ടെ മുഹമ്മദ് അഷറഫ് റിയാദിലും കാഞ്ഞിരംപറ്റ ജാഫര്‍ മസ്‌കറ്റിലും മുണ്ടോടന്‍ ഖാലിദ് ജിദ്ദയിലും വട്ടപ്പാടത്തെ ബിജുകുര്യന്‍ റിയാദിലും മരിച്ചത് അപകടത്തില്‍ തന്നെ.

റിയാദില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് താളിപ്പാടത്തെ മാന്തനത്ത് വര്‍ഗീസ് വ്യാഴാഴ്ചയാണ് മരിച്ചത്. തന്റെ ഫര്‍ണിച്ചര്‍ കടയില്‍നിന്നും ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്നതിനിടയിലാണ് അപകടം. സംഭവത്തില്‍ പരിക്കേറ്റ താളിപ്പാടം കാവിത്താഴ ജോമോന്‍ ഇപ്പോഴും ചികിത്സയിലാണ്. വര്‍ഗീസിന്റെ മൃതദേഹം ബുധനാഴ്ച താളിപ്പാടം കത്തോലിക്ക പള്ളിയില്‍ സംസ്‌കരിക്കും.
ആഢ്യന്‍പാറ വൈദ്യുത പദ്ധതി: കരാറുകാരെ സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം വൈകുന്നു


നിലമ്പൂര്‍: നിര്‍ദിഷ്ട ആഢ്യന്‍പാറ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണത്തിലെ അനിശ്ചിതത്വം നീളുന്നു. കരാറുകാരെ സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം വൈകുന്നതാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ തടസ്സം. ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായി ചുമതലയേറ്റ് ആറുമാസം കഴിഞ്ഞിട്ടും സ്വന്തം മണ്ഡലത്തിലെ പദ്ധതിക്ക് ശാപമോക്ഷമായില്ല.

2007 ഒക്‌ടോബര്‍ 21നാണ് പദ്ധതി ഉദ്ഘാടനംചെയ്തത്. 2012 ആകുമ്പോഴേക്കും എല്ലാവര്‍ക്കും വൈദ്യുതി എന്ന ലക്ഷ്യമിട്ട് പുതിയ പദ്ധതികള്‍ക്ക് തുടക്കമിട്ടതിന്റെ ഭാഗമായാണ് ആഢ്യന്‍പാറയില്‍ 3.5 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതപദ്ധതി ആരംഭിച്ചത്. ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാമെന്നും പരിസ്ഥിതി മലിനീകരണം കുറയ്ക്കാമെന്നും ലക്ഷ്യമിട്ടിരുന്നു. വിനോദസഞ്ചാര വികസന പദ്ധതികളെ ഉള്‍ക്കൊണ്ടുകൊണ്ടും വനജല ആവാസങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തിയുമുള്ള പദ്ധതിയാണിത്.

പദ്ധതിയുടെ 27.3 ചതുരശ്രകിലോമീറ്റര്‍ വൃഷ്ടി പ്രദേശത്തുനിന്നുള്ള ജലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യമിട്ടിരുന്നത്. വെള്ളച്ചാട്ടത്തിന് 1.25 കിലോമീറ്റര്‍ മുകളില്‍ തടയണ നിര്‍മിച്ച് 1174 മീറ്റര്‍ നീളമുള്ള കോണ്‍ക്രീറ്റ് കനാലിലൂടെ വൈദ്യുതി നിലയത്തിലെത്തിച്ച് വൈദ്യുതിയുണ്ടാക്കാനാണ് ആദ്യം ലക്ഷ്യമിട്ടത്.

എന്നാല്‍ സമീപസ്ഥലങ്ങള്‍ ബോര്‍ഡിന്‍േറതല്ലാത്തതിനാല്‍ കനാല്‍ നിര്‍മാണത്തിനാവശ്യമായ പാറ പൊട്ടിക്കല്‍ സാധ്യമല്ലാതെവന്നു. ഇതേനീളത്തില്‍ പാറ തുരന്നുള്ള തുരങ്കമാക്കി കനാല്‍ പിന്നീട് മാറ്റി. ആദ്യത്തെ എസ്റ്റിമേറ്റില്‍ നിന്ന് ചെലവ് കൂടാനിത് ഇടയാക്കി. പദ്ധതി നിര്‍മാതാക്കളായ പെരുമ്പാവൂരിലെ ആര്യാ കോണ്‍ട്രാക്‌ടേഴ്‌സും പുണെയിലെ കിര്‍ലോസ്‌കര്‍ ബ്രദേഴ്‌സും നിരക്ക് കൂട്ടിത്തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബോര്‍ഡ് വഴങ്ങിയില്ല. ബോര്‍ഡുമായുണ്ടായ തര്‍ക്കത്തിനൊടുവില്‍ കേസ്സായതോടെ കരാറുകാരെ പദ്ധതിയുടെ നിര്‍മാണത്തില്‍ നിന്ന് പിരിച്ചുവിട്ടു. റീ ടെന്‍ഡര്‍ വിളിച്ചെങ്കിലും അതില്‍ ഏറ്റവും കുറഞ്ഞ നിരക്ക് എഴുതിയത് പിരിച്ചുവിട്ട അതേ കരാറുകാര്‍ തന്നെയായിരുന്നു.

ബോര്‍ഡുമായി തര്‍ക്കമുണ്ടായി കരാര്‍ ലംഘിച്ചതിനാല്‍ പിരിച്ചുവിട്ടവരെ വീണ്ടും അതേ ജോലി ഏല്പിക്കാനാവുമോ എന്ന കാര്യത്തില്‍ ബോര്‍ഡിന് തീരുമാനമെടുക്കാനായില്ല. ഈ സാഹചര്യത്തിലാണ് വൈദ്യുതിബോര്‍ഡ് തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ ചുമതലപ്പെടുത്തിയത്. എന്നാല്‍ ഫയല്‍ ലഭിച്ച് ആറുമാസമായിട്ടും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. തീരുമാനം നീളുന്നത് പദ്ധതി പ്രവര്‍ത്തനം വൈകുന്നതോടൊപ്പം ചെലവും കൂടാനിടയാകും.

തടയണ, കനാല്‍, പവര്‍ഹൗസ്, മറ്റ് അനുബന്ധ ജോലികള്‍ എന്നിവയ്ക്കായി 1.6038 ഹെക്ടര്‍ റവന്യു ഭൂമിയും 5.75 ഹെക്ടര്‍ സ്വകാര്യ വ്യക്തികളുടെ ഭൂമിയും ഉള്‍പ്പെടെ 7.3538 ഹെക്ടര്‍ ഭൂമി മാത്രമാണ് ആവശ്യമുള്ളത്. ഇവിടെ ജനവാസമില്ലാത്തതിനാല്‍ കുടിയൊഴിപ്പിക്കല്‍ പ്രശ്‌നം ഉണ്ടാകുന്നുമില്ല.
                    പൂക്കോട്ടുംപാടത്ത് പോലീസ്‌സ്റ്റേഷന്‍:
                       സ്ഥലപരിശോധന നടത്തി



പൂക്കോട്ടുംപാടം: പൂക്കോട്ടുംപാടത്ത് പോലീസ്‌സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു. പഞ്ചായത്ത് ഭരണസമിതിയുടെ അധീനതയിലുള്ള വീട്ടിക്കുന്നിലെ പഴയ ബസ്സ്റ്റാന്‍ഡിനോട് ചേര്‍ന്ന സ്ഥലമാണ് സ്റ്റേഷനായി കണ്ടെത്തിയിട്ടുള്ളത്. ആദ്യം സമീപത്തുള്ള സ്വകാര്യ കെട്ടിടത്തില്‍ താത്കാലികമായി പോലീസ്‌സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങും. പിന്നീട് 25 സെന്റ് സ്ഥലത്ത് സ്ഥിരം കെട്ടിടം നിര്‍മിക്കും.

1983-ല്‍ കെ. കരുണാകരന്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് അമരമ്പലം പഞ്ചായത്തിലെ ചുള്ളിയോട് പോലീസ്‌സ്റ്റേഷന്‍ നിര്‍മിക്കാനുള്ള നടപടികള്‍ തുടങ്ങിയത്. സ്ഥലവും കെട്ടിടവും നല്‍കാന്‍ പഞ്ചായത്ത് തയ്യാറായാല്‍ പോലീസ്‌സ്റ്റേഷന്‍ അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം. പിന്നീട് വന്ന ഭരണസമിതികളെല്ലാം പോലീസ്‌സ്റ്റേഷന് സ്ഥലം കണ്ടെത്താനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനിടെ ചുള്ളിയോട്, പൂക്കോട്ടുംപാടം ടൗണ്‍ ഭാഗങ്ങളില്‍ വാടകക്കെട്ടിടവും സ്ഥലവും കണ്ടെത്താനുള്ള ശ്രമവും നടന്നില്ല.

കെട്ടിടവും സ്ഥലവും ലഭിക്കാതെ അമരമ്പലത്തിനനുവദിച്ച് പോലീസ്‌സ്റ്റേഷന്‍ നഷ്ടമാകുമെന്ന അവസ്ഥയിലായി. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനവുമായി നിലവിലെ ഭരണസമിതി രംഗത്തെത്തിയത്. ഭരണസമിതിയുടെ ഔദ്യോഗിക തീരുമാനത്തിനുശേഷം സ്ഥലം ഏറ്റെടുത്ത് കെട്ടിടനിര്‍മാണത്തിനുള്ള നിര്‍ദേശം ആഭ്യന്തരമന്ത്രാലയത്തിന് കൈമാറുമെന്ന് നിലമ്പൂര്‍ സി.ഐ എ.പി. ചന്ദ്രന്‍ പറഞ്ഞു. സ്വകാര്യ കെട്ടിടത്തില്‍ താത്കാലികമായി പോലീസ്‌സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദേശവും ആഭ്യന്തരമന്ത്രാലയത്തിന് നല്‍കും.

നിലവില്‍ നിലമ്പൂര്‍ പോലീസ്‌സ്റ്റേഷന് കീഴിലാണ് പ്രദേശം വരുന്നത്. പൂക്കോട്ടുംപാടത്ത് പോലീസ്‌സ്റ്റേഷന്‍ വന്നാല്‍ കരുളായി, ചോക്കാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളും ഇതിന് കീഴിലാക്കാന്‍ സാധിക്കും. പോലീസ്‌സ്റ്റേഷന്‍ നിര്‍മിക്കുന്നതിനായി കണ്ടെത്തിയ സ്ഥലവും താതക്കാലിക കെട്ടിടവും നിലമ്പൂര്‍ സി.ഐ എ.പി. ചന്ദ്രന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം. ബഷീര്‍, സ്ഥിരംസമിതി അംഗങ്ങളായ പി.വി. കരുണാകരന്‍, ടി. ശിവദാസന്‍ ഉള്ളാട്, പഞ്ചായത്ത് മെമ്പര്‍മാരായ വി.കെ. അബ്ദു, വി.കെ. ബാലസുബ്രഹ്മണ്യന്‍, ഡി.സി.സി സെക്രട്ടറി എന്‍.എ. കരീം, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു.

Friday, November 4, 2011

നിലമ്പൂര്‍ ആസ്‌പത്രിയില്‍ എച്ച്.എം.സിയുടെ പരിഷ്‌കാരങ്ങള്‍ അടുത്തയാഴ്ച മുതല്‍



12 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ വാങ്ങും

നിലമ്പൂര്‍: നിലമ്പൂര്‍ താലൂക്കാസ്​പത്രി മാനേജ്‌മെന്റ് കമ്മിറ്റി (എച്ച്.എം.സി) യുടെ പ്രഖ്യാപിത പരിഷ്‌കാര നിര്‍ദേശങ്ങള്‍ പത്താംതീയതി മുതല്‍ നടപ്പാക്കുമെന്ന് എച്ച്.എം.സി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അറിയിച്ചു.

പരിഷ്‌കാരനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് ഒരുമാസം കഴിഞ്ഞിട്ടും നടപ്പാക്കാനാകാതിരുന്നത് സംബന്ധിച്ച് 'മാതൃഭൂമി' ബുധനാഴ്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് എച്ച്.എം.സിയുടെ അടിയന്തരകാര്യ ഉപസമിതി വ്യാഴാഴ്ച രാവിലെ ആസ്​പത്രിഹാളില്‍ യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. എന്നാല്‍ ജീവനക്കാരുടെ പഞ്ചിങ്‌സമ്പ്രദായം നടപ്പാക്കുമെന്ന പ്രഖ്യാപനത്തില്‍നിന്ന് അധികൃതര്‍ പിറകോട്ട് പോയിരിക്കയാണ്.

ഒക്ടോബര്‍ രണ്ടുമുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഓപ്പറേഷന്‍ തിയേറ്ററിലേക്കും ലാബിലേക്കും പ്രസവവാര്‍ഡിലേക്കും ജനറേറ്റര്‍ സ്ഥാപിക്കും. ഒ.പി കെട്ടിടത്തിന് മുകള്‍നിലയിലെ പുതിയ വാര്‍ഡിലേക്ക് 20 കട്ടിലുകളും കിടക്കകളും വാങ്ങും. വാര്‍ഡിന്‍േറതടക്കമുള്ള ആസ്​പത്രിയിലെ പുതിയ സംവിധാനങ്ങളുടെയെല്ലാം ഉദ്ഘാടനം ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് നവംബറില്‍ത്തന്നെ നിര്‍വഹിക്കും.

മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ആസ്​പത്രിയിലെ ലബോറട്ടറിയിലേക്ക് സി.ബി.സി മെഷീന്‍ വാങ്ങും. പുതിയ മെഷീനില്‍ രക്തത്തിന്റെ എല്ലാ പരിശോധനകളും നടത്താനാകും.

പ്രസവമുറിയില്‍ ഡോപ്‌ളര്‍, യൂറോളജി ടേബിള്‍ എന്നിവയടക്കമുള്ള ആധുനിക സജ്ജീകരണങ്ങള്‍ ഒരുക്കും. ഐ.സി.യു, ഓപ്പറേഷന്‍ തിയേറ്റര്‍, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ് എന്നിവിടങ്ങളില്‍ രണ്ടുവീതം എയര്‍കണ്ടീഷണറുകള്‍ വാങ്ങും.

ഗൈനക്കോളജി വിഭാഗം ഒ.പി നേരത്തെ രണ്ടുദിവസമായിരുന്നത് മൂന്നുദിവസമാക്കും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് ഗൈനക്കോളജി ഒ.പി. സ്‌കിന്‍, ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്, ഇ.എന്‍.ടി, ഡെന്റല്‍ ഒ.പികള്‍ ആഴ്ചയില്‍ ആറുദിവസവും പ്രവര്‍ത്തിക്കും. ജനറല്‍ ഒ.പിയില്‍ ഒരേസമയം മൂന്ന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. ഓര്‍ത്തോ വിഭാഗത്തിന്റെ ഒ.പി തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഉണ്ടായിരിക്കും.

എച്ച്.എം.സി തീരുമാനിച്ച പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിന് ആവശ്യമായ അധിക ജീവനക്കാരെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. 18 നഴ്‌സിങ്സ്റ്റാഫ്, ആറ് നഴ്‌സിങ് അസിസ്റ്റന്റ്, അഞ്ച് ഗ്രേഡ് രണ്ട് അറ്റന്‍ഡര്‍, ഡയാലിസിസില്‍ ഒന്നും ലാബില്‍ നാലും ടെക്‌നീഷ്യന്മാര്‍ എന്നിവരെയാണ് പുതിയതായി നിയമിക്കുക.

                                       നിലമ്പൂരില്‍ മരംമുറിക്കുന്നില്ല; 
            ഡിപ്പോയില്‍ തേക്കുവില്‌പന നിലച്ചു



നിലമ്പൂര്‍: പ്രസിദ്ധമായ തേക്കുകള്‍ വളരുന്ന നിലമ്പൂര്‍ മേഖലയിലെ തോട്ടങ്ങളില്‍ തേക്കുമരം മുറി നടക്കുന്നില്ല. ഇതിനെത്തുടര്‍ന്ന് അരുവാക്കോടുള്ള വനംവകുപ്പ് സെന്‍ട്രല്‍ ഡിപ്പോയില്‍ മരംവില്പന നിലച്ചു. മരംമുറി അനിശ്ചിതമായി നീളുന്നതിനാല്‍ ഇതിനെ ആശ്രയിക്കുന്ന നൂറുകണക്കിന് തൊഴിലാളികള്‍ക്ക് തൊഴിലും നഷ്ടമായി.

ഉള്‍ക്കാടുകളിലെ സ്വാഭാവിക വനങ്ങളില്‍നിന്ന് മരങ്ങള്‍ മുറിക്കാറില്ല. എന്നാല്‍ നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിവിഷനുകള്‍ക്ക് കീഴിലായി ഹെക്ടര്‍ കണക്കിന് തേക്ക് തോട്ടങ്ങള്‍ വനംവകുപ്പിന്‍േറതായിട്ടുണ്ട്. ഒരു തോട്ടവും പരമാവധി 50 വര്‍ഷത്തിനപ്പുറം നിലനിര്‍ത്താറില്ല. സാധാരണ ഇതിനുമുമ്പെ മരങ്ങള്‍ മുറിക്കാറുണ്ട്. എന്നാല്‍ റെയ്ഞ്ച് തലത്തിലെ ഉദ്യോഗസ്ഥര്‍ മുതല്‍ ഡി.എഫ്.ഒ, സി.സി.എഫ് എന്നിവരുടെ വീഴ്ചമൂലം പല തോട്ടങ്ങളും ഇതുവരെ മുറിക്കാന്‍ നടപടികളായിട്ടില്ല.

1956ല്‍ പ്ലാന്റ്‌ചെയ്ത പത്ത് ഹെക്ടറോളം തേക്കുതോട്ടം മുറിക്കാനുള്ള നടപടികളൊന്നും ആയിട്ടില്ല. വനംവകുപ്പിന്റെ ഗവേഷണ വിഭാഗത്തിന്റെ കൈവശമായിരുന്ന തോട്ടം പിന്നീട് റെയ്ഞ്ചിന് കൈമാറി. 1957, 1958, 1959, 1960 വര്‍ഷങ്ങളില്‍ എടവണ്ണ റെയ്ഞ്ചിനുകീഴില്‍ പ്ലാന്റ്‌ചെയ്ത തോട്ടങ്ങളും മുറിക്കാനായതാണ്. ഇവയിലും നടപടികളായിട്ടില്ല. നിലമ്പൂര്‍ റെയ്ഞ്ചില്‍ വൈലാശ്ശേരിയില്‍ 1947ല്‍ പ്ലാന്റ്‌ചെയ്ത തോട്ടത്തിന്റെ സ്ഥിതിയും ഭിന്നമല്ല.

ഇടമുറി നടത്താനുള്ള തോട്ടങ്ങളില്‍ മുറിക്കേണ്ട മരങ്ങള്‍ മാര്‍ക്ക്‌ചെയ്തിട്ടുപോലും മുറിക്കാത്ത തോട്ടമുണ്ട്. വഴിക്കടവ് റെയ്ഞ്ചിലുള്ള ഈ തോട്ടം രണ്ടുവര്‍ഷം കഴിഞ്ഞ് വീണ്ടുമൊരു എസ്റ്റിമേറ്റ് തയ്യാറാക്കി മരങ്ങള്‍ മാര്‍ക്ക്‌ചെയ്യുകയുണ്ടായി. എന്നാല്‍, മുറിക്കല്‍ മാത്രം ഇപ്പോഴും നടന്നിട്ടില്ല. പണം ചെലവഴിച്ചത് മിച്ചം.

മരംമുറിക്കല്‍ അനിശ്ചിതമായി നീളുന്നതിനാല്‍ നിലമ്പൂരും നെടുങ്കയത്തും മരം ഡിപ്പോകളില്‍ കാര്യമായി മരമില്ല. ഇതോടെ നൂറുകണക്കിന് തൊഴിലാളികള്‍ക്ക് തൊഴിലില്ലാതായി. മാത്രമല്ല സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ വരുമാനവും ഇല്ലാതാകുകയാണ്. രണ്ടുവര്‍ഷംമുമ്പ് നെടുങ്കയം മേഖലയിലുണ്ടായ ചുഴലിക്കാറ്റില്‍ അഞ്ചുകോടി രൂപയുടെ മരങ്ങളാണ് ഒന്നിനുംപറ്റാതെ നശിച്ചത്.

സാധാരണക്കാര്‍ക്ക് കുറഞ്ഞവിലയില്‍ തേക്കുമരം വീടുപണികള്‍ക്ക് കിട്ടാനായി ചില്ലറ വില്പന തുടങ്ങിയിരുന്നെങ്കിലും അടുത്തമാസത്തേക്ക് അതിനുള്ള മരങ്ങളും നിലമ്പൂരിലില്ല. കഴിഞ്ഞ മൂന്നുമാസമായി മാസംതോറും നടക്കുന്ന പൊതുലേലവും ഇവിടെ നടക്കുന്നില്ല. നിലവില്‍ നിലമ്പൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ നാല് ക്യൂബിക് മീറ്റര്‍ തേക്കുമരവും രണ്ട് ക്യൂബിക്മീറ്റര്‍ വീട്ടിമരവും മാത്രമാണുള്ളത്.
       കവളമുക്കട്ടയില്‍ പുലി പശുക്കുട്ടിയെ കടിച്ചു



പൂക്കോട്ടുംപാടം: കവളമുക്കട്ട ജനവാസകേന്ദ്രത്തില്‍ പുലിയിറങ്ങി. കൈപ്പനശ്ശേരി നാസറിന്റെ നാലുമാസം പ്രായമുള്ള പശുക്കുട്ടിയെ ആക്രമിച്ചു. പശുക്കുട്ടിയുടെ കഴുത്തിന് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. പശുക്കുട്ടിയുടെ കരച്ചില്‍കേട്ട് വീടിന് പുറത്തിറങ്ങി നോക്കിയപ്പോള്‍ പശുക്കുട്ടിയെ വിട്ട് പുലി ഓടുകയായിരുന്നെന്ന് നാസര്‍ പറഞ്ഞു. സമീപത്തായി പുലിയുടെ കാല്‍പ്പാടുകളും കണ്ടെത്തി. ടി.കെ കോളനി ഭാഗത്ത് പുലിയുടെ സാന്നിധ്യം മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും കവളമുക്കട്ടയില്‍ ഇതാദ്യമാണ്. അഞ്ചരഅടിയോളം നീളമുള്ള പുള്ളിപ്പുലിയാണിതെന്ന് നാട്ടുകാര്‍ പറഞ്ഞു. മൂന്നാഴ്ചമുമ്പ് ടി.കെ കോളനി അങ്കണവാടിക്ക് സമീപത്തുനിന്ന് ടാപ്പിങ്‌തൊഴിലാളി പുലിയുടെ ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. പുലര്‍ച്ചെ ബൈക്കില്‍ ജോലിക്ക് പോകുമ്പോള്‍ റോഡിന് കുറുകെ ചാടുകയായിരുന്നു. കൂടാതെ ഒട്ടേറെ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയുംചെയ്തു. പത്തോളം വളര്‍ത്തുമൃഗങ്ങളെ കടിച്ച് കൊന്നിട്ടുമുണ്ട്. എന്നാല്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനോ നടപടി സ്വീകരിക്കാനോ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനോ വനംവകുപ്പ് അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് പരാതിയുണ്ട്. ഇതിനിടയിലാണ് കവളമുക്കട്ടയിലും പുലിയിറങ്ങിയത്. ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനുസമീപം കരുളായി റെയ്ഞ്ചില്‍നിന്നാണ് പുലിയിറങ്ങിയതെന്ന് കരുതുന്നു. കാട്ടാനശല്യംകൂടി സ്ഥിരീകരിച്ചതോടെ പ്രദേശവാസികള്‍ ഭീതിയിലായിരിക്കുകയാണ്.

നെടുങ്കയം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ടി.പി. മുഹമ്മദ്, ട്രെയിനി റെയ്ഞ്ച് ഓഫീസര്‍ സി. അജീഷ്, ഫോറസ്റ്റര്‍ മഞ്ചീരി ബാലന്‍ എന്നിവര്‍ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. അമരമ്പലം വെറ്ററിനറി സര്‍ജന്‍ മുഹമ്മദ് ബഷീര്‍ പശുക്കുട്ടിയെ പരിശോധിച്ചു. പശുക്കുട്ടിയുടെ ശ്വാസനാളത്തിനാണ് കടിയേറ്റിട്ടുള്ളതെന്ന് ഡോക്ടര്‍ പറഞ്ഞു. നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ സി.വി. രാജന്‍, കാളികാവ് റെയ്ഞ്ച് ഓഫീസര്‍ സജികുമാര്‍ രായരോത്ത് എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.

Sunday, May 22, 2011

ആര്യാടന്‍ നാലാം തവണ; അനില്‍കുമാറിന് രണ്ടാമൂഴം

ആര്യാടന്‍ മുഹമ്മദ് നാലാംതവണ മന്ത്രിപദത്തിലെത്തുമ്പോള്‍ എ.പി.അനില്‍കുമാറിനിത് രണ്ടാമൂഴമാണ്. മലയോര മേഖലയിലെ രണ്ട് ജനപ്രതിനിധികളും ഒരുമിച്ച് മന്ത്രിക്കസേരയിലെത്തുന്നതിന്റെ ആഹ്ലാദത്തിലാണ് നാട്. വികസന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

സ്വന്തം തട്ടകമായ നിലമ്പൂരില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ ആര്യാടന്‍ ഇത് പതിനൊന്നാം തവണയായിരുന്നു ജനവിധി തേടിയത്. കടുത്ത മത്സരത്തെ മറികടന്നുകൊണ്ട് തന്നെയായിരുന്നു ഇത്തവണ അദ്ദേഹം വിജയം സ്വന്തമാക്കിയത്. ഇനിയൊരിക്കല്‍ക്കൂടി തിരഞ്ഞെടുപ്പ് അങ്കത്തിനില്ലെന്ന് ഇതിനിടെ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

എട്ടാം തവണയാണ് അദ്ദേഹം വിജയിക്കുന്നത്. ഇതില്‍ ആറും തുടര്‍ച്ചയായ വിയജങ്ങളുമായിരുന്നു. 1980 ലും 1995 ലും 2005 ലുമാണ് ഇതിനുമുമ്പ് ആര്യാടന്‍ മുഹമ്മദ് മന്ത്രിയായിട്ടുള്ളത്. 2005-ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വൈദ്യുതിവകുപ്പായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തത്.

അനില്‍കുമാര്‍ വണ്ടൂര്‍ തന്നെയാണ് തന്റെ നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ വേദിയാക്കിയത്. മൂന്നുതവണയും വിജയം സ്വന്തമാക്കുകയും ചെയ്തു. കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയില്‍ സാംസ്‌കാരിക മന്ത്രിയുമായിരുന്നു.

ജില്ലയില്‍ ഇത്തവണ വിജയിച്ച രണ്ട് കോണ്‍ഗ്രസ് പ്രതിനിധികള്‍ക്കും മന്ത്രിസ്ഥാനം ലഭിച്ചതില്‍ അണികളും ആഹ്ലാദത്തിലാണ്. പ്രത്യേകിച്ചും മലയോര മേഖലയിലെ പ്രധാന വികസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയാണ് നാട്ടുകാര്‍ക്കുള്ളത്.

മലയോര കര്‍ഷകരുടെ ഉറക്കംകെടുത്തുന്ന വന്യമൃഗ ശല്യം തടയാന്‍ ഇരുമന്ത്രിമാരും നടപടി കൈക്കൊള്ളണമെന്നും മലയോര കര്‍ഷകര്‍ ആവശ്യപ്പെട്ടു.
(കടപ്പാട് - മാതൃഭൂമി)

Monday, May 2, 2011

ആഢ്യന്‍പാറവെള്ളച്ചാട്ടത്തില്‍ വീണ് 2 പേര്‍ മരണമടഞ്ഞു

വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിലമ്പൂരിലെ ആഢ്യന്‍പാറ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് പേര്‍ മരിച്ചു. ബേപ്പൂര്‍ സ്വദേശികളായ ജനീഷ്, അമീര്‍ സാദിഖ് എന്നിവരാണ് മരിച്ചത്.

ചരിഞ്ഞുള്ള വെള്ളച്ചാട്ടത്തിനകത്ത് ഒളിഞ്ഞിരിക്കുന്ന ചെറിയ കിണറുകള്‍പോലുള്ള കുഴികളെക്കുറിച്ച് ഇവിടെ വരുന്നവര്‍ക്ക് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കാറുണ്ട്. മലപ്പുറം ജില്ലയില്‍ സഞ്ചാരികളെ ഏറ്റവുംകൂടുതല്‍ ആകര്‍ഷിക്കുന്ന വിനോദ കേന്ദ്രങ്ങളിലൊന്നാണ് ആഢ്യന്‍പാറവെള്ളച്ചാട്ടം. ഏതുസമയത്തും വന്‍തിരക്ക് അനുഭവപ്പെടാറുള്ള ഇവിടെ ഇക്കാരണംകൊണ്ടുതന്നെ അപകടത്തിനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ഇവിടെ ലൈഫ്ഗാര്‍ഡിനെ നിയമിക്കണമെന്നും മുന്നറിയിപ്പുബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യം ചാലിയാര്‍ പഞ്ചായത്ത് അധികൃതര്‍ ഇതേവരെ പരിഗണിച്ചിട്ടില്ല.
(കടപ്പാട് - മാത്യഭൂമി)

Monday, April 25, 2011

കാട്ടാനയെ ചെറുക്കാന്‍ നിലമ്പൂരില്‍ ജൈവവേലി തീര്‍ക്കുന്നു

 സൗരോര്‍ജ്ജവേലികള്‍ തീര്‍ക്കുന്നതിനുള്ള സാമ്പത്തിക ബാധ്യതയും അവയുടെ പരിമിതികളും കൊണ്ട് ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്കായി കാട്ടാനയെ ചെറുക്കാന്‍ മുള്ളുള്ള ചെടികളായ അകൈവ്, പതിമുഖം എന്നിവകൊണ്ടുള്ള വേലി ഒരുങ്ങുന്നു. വനാതിര്‍ത്തികളില്‍ ജൈവവേലി നിര്‍മിക്കുന്നതിനായി നിലമ്പൂര്‍ ചെറുപുഴയിലെ നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷന്റെ പിന്നാമ്പുറത്തെ നഴ്‌സറിയിലാണ് അകൈവ്, പതിമുഖം, പന എന്നിവ ഒരുങ്ങുന്നത്.

കാട്ടാനശല്യം രൂക്ഷമായ കരുളായി ഫോറസ്റ്റ് റെയ്ഞ്ചിന്റെ പരിധിയിലുള്ള പ്രദേശങ്ങളിലായിരിക്കും പതിമുഖം, അകൈവ് എന്നിവകൊണ്ടുള്ള ജൈവവേലി നിര്‍മിക്കുക. പഞ്ചായത്തധികൃതരും വനംവകുപ്പും കര്‍ഷകരും ചേര്‍ന്ന് നേരത്തെ നടത്തിയ യോഗത്തില്‍ ആനശല്യം തടയുന്നതിന് ഇത്തരം വേലി നിര്‍മിക്കാമെന്ന് വനംവകുപ്പ് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവ നട്ടുപിടിപ്പിച്ചത്. കരുളായി വനമേഖലയിലെ നെടുങ്കയം-മുണ്ടക്കടവ് റോഡരികിലെ തേക്കുതോട്ടത്തില്‍ വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പതിമുഖം നട്ടുപിടിപ്പിച്ചിരുന്നു. ഇവ വളര്‍ന്നശേഷം ആനകള്‍ ഈ പ്രദേശത്തേക്ക് വരാറില്ലായിരുന്നു. ഈ വസ്തുത ചൂണ്ടിക്കാട്ടിയാണ് പതിമുഖവേലിയെന്ന പുതിയ ആശയം ഉദിച്ചത്.

മുള്ളുള്ള കുറ്റിച്ചെടിയാണ് പതിമുഖം. ഇത് രണ്ടു നിരകളിലായി അടുത്തടുത്ത് വെച്ചുപിടിപ്പിച്ചാല്‍ ഇവ മുറിച്ചുകടന്ന് ആനകള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങില്ലെന്നാണ് അധികൃതരുടെ പ്രത്യാശ. ജൈവവേലിക്കായിട്ട് ഉപയോഗിക്കുന്ന സസ്യമാണ് അകൈവ്. ഇലകളില്‍ മുള്ളുള്ള ഈ ചെടി ഒരാള്‍ പൊക്കത്തില്‍ വളരും. ഇതും രണ്ടുനിരയായി നടാനാണ് പരിപാടി. വയനാട് പോലുള്ള സ്ഥലങ്ങളില്‍ അകൈവ് ഉപയോഗിച്ചുള്ള ജൈവവേലിയുണ്ട്. നിലമ്പൂര്‍ മേഖലയില്‍ ഇത് ആദ്യമായാണ് പരീക്ഷിക്കുന്നത്. വയനാട്ടില്‍ നിന്ന് തൈ കൊണ്ടുവന്നാണ് ഇത് വളര്‍ത്തുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ കല്ലേന്തോട് ഭാഗത്തായിരിക്കും ജൈവവേലി നിര്‍മിക്കുക. ഇത് വിജയകരമായാല്‍ എല്ലാ ഭാഗത്തേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇതോടൊപ്പം നഴ്‌സറിയില്‍ പനയും ഒരുങ്ങുന്നുണ്ട്.

ആനയ്ക്ക് ഏറെ ഇഷ്ടപ്പെട്ട പനകള്‍ കാട്ടില്‍ വെച്ചുപിടിപ്പിക്കുന്നതിനാണിത്. ആനയ്ക്ക് ആവശ്യമായ ഭക്ഷണം വനത്തില്‍നിന്ന് ലഭിച്ചാല്‍ ആന നാട്ടിലിറങ്ങുന്നത് തടയാന്‍ കഴിയുമെന്നും ബന്ധപ്പെട്ടവര്‍ കരുതുന്നു.

നെടുങ്കയം വനസംരക്ഷണ സമിതിയാണ് നഴ്‌സറി പരിപാലിക്കുന്നത്.
(കടപ്പാട് - മാതൃഭൂമി)

Monday, April 18, 2011

നിലമ്പൂരില്‍ ആര്? അവകാശവാദങ്ങളുമായി ഇരുമുന്നണികളും രംഗത്ത്


മത്സരം പൊടിപാറിയ നിലമ്പൂര്‍ മണ്ഡലത്തില്‍ അവകാശവാദങ്ങളുമായി ഇരുമുന്നണികളും രംഗത്ത്. 2006ലെ തെരഞ്ഞെടുപ്പില്‍ 18,070 വോട്ട് ഭൂരിപക്ഷം നേടിയ ആര്യാടന്‍റെ വിജയം ഇത്തവണ അനായാസമാവില്ലെന്നാണ് വിലയിരുത്തല്‍. യു.ഡി.എഫിന്‍റെ ശക്തികേന്ദ്രങ്ങളായ ചോക്കാട്, കാളികാവ്, ചാലിയാര്‍ പഞ്ചായത്തുകള്‍ മണ്ഡലത്തില്‍നിന്ന് വേറിട്ടതാണ് ഇങ്ങനെയൊരു സ്ഥിതിവിശേഷത്തിന് കാരണം. 77.7 ശതമാനമാണ് ഇത്തവണ വോട്ടിങ് നില. 2006ല്‍ ഇത് 72.25 ശതമാനമായിരുന്നു. ശതമാനം കൂടിയത് തങ്ങള്‍ക്ക് തുണയായതായി ഇരു മുന്നണികളും അവകാശപ്പെടുന്നു. എന്നാല്‍, യു.ഡി.എഫ് മുന്നണിയിലെ ഉലച്ചില്‍ അവസാന ഘട്ടത്തില്‍ തങ്ങള്‍ക്ക് ഗുണകരമായെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ അവകാശപ്പെടുന്നു.

മണ്ഡലത്തില്‍ ഇക്കുറി മത്സരം കടുത്തതായിരുന്നെങ്കിലും ആര്യാട
ന്‍റെ വിജയം സുനിശ്ചിതമാണെന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ബി.ജെ.പി, എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികള്‍ എത്രകണ്ട് വോട്ട് പിടിക്കുന്നുണ്ട് എന്നത് ഇത്തവണ ജയപരാജയങ്ങളെ സ്വാധീനിക്കും.

2,000നും 3,000നുമിടയില്‍ വോട്ടിന്‍റെ ഭൂരിപക്ഷത്തിന് പ്രഫ. തോമസ് മാത്യു ജയിക്കുമെന്ന് ബൂത്തുതലത്തിലുള്ള കണക്കുകള്‍ നിരത്തി എല്‍.ഡി.എഫ് അവകാശപ്പെടുന്നു. എന്നാല്‍, പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം ആര്യാടന്‍ നേടുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം.
കടപ്പാട് - മാധ്യമം

മല്‍സ്യക്കൃഷിക്കു ഇടവിളയായി കാബേജും കോളിഫ്ളവറും...

 മല്‍സ്യ കൃഷിയിടത്തില്‍ ഇടവിളയായി കാബേജും കോളിഫ്ളവറും കൃഷി ചെയ്ത് ഹുസൈന്‍ മാതൃക കാണിക്കുന്നു. ശുദ്ധജല മല്‍സ്യക്കൃഷിയില്‍ അവാര്‍ഡ് നേടിയ നിലമ്പൂര്‍  വല്ലപ്പുഴ ചാലിയില്‍ ചെമ്മല ഹുസൈനാണ് ശീതകാല പച്ചക്കറി കൃഷിയിലും വിജയം നേടിയത്.

മല്‍സ്യക്കുളങ്ങളുടെ ഇടവരമ്പുകളില്‍ തെങ്ങിനും വാഴയ്ക്കും തീറ്റപ്പുല്ലിനും ഇടയിലാണ് ഹുസൈന്റെ കോളിഫ്ളവര്‍, കാബേജ് കൃഷി.  മണ്ണിര കംപോസ്റ്റും ബയോഗ്യാസ് സ്ളറിയും അടിവളമായി ചേര്‍ത്തു. കീടങ്ങളെ അകറ്റാന്‍ വേപ്പെണ്ണയും ജൈവ കീടനാശിനികളുമാണ് മാത്രമാണിദ്ദേഹം ഉപയോഗിക്കുന്നത്. ചൂടിനെ പ്രതിരോധിക്കാന്‍ ഉച്ചയ്ക്ക് ഇലകളില്‍ വെള്ളം തളിച്ചുകൊടുക്കും. ജലസേചനം ഒരു നേരം മാത്രം.

ജില്ലയിലെ മികച്ച മല്‍സ്യ കര്‍ഷകനായി കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുത്ത ഹുസൈന്‍റെ ആറേക്കറില്‍ കട്ല, രോഹു, ഗ്രാസ് കാര്‍പ്പ്, മൃഗാല്‍, തിലോപ്പിയ, കോഴിക്കാര്‍പ്പ്, നട്ടര്‍, ആറ്റുകൊഞ്ച്, വാളനാടന്‍ മുശി, വരാല്‍ എന്നിവ വളര്‍ത്തുന്നുണ്ട്. ഭാര്യ ആയിഷയാണ് ഹുസൈനെ സഹായിക്കുന്നത്. മല്‍സ്യക്കൃഷിയുടെ വിളവെടുപ്പ് തുടങ്ങുന്ന 20 ന് കലക്ടര്‍, സിഡബ്ള്യുആര്‍ഡിഎ, കൃഷി, ഫിഷറീസ് വകുപ്പ് ഉന്നതോദ്യോഗസ്ഥരും കൃഷിയിടം സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്.
കടപ്പാട് - മനോരമ

Friday, April 15, 2011

മലയിറങ്ങിയെത്തിയ മാതന്‍ ഇക്കുറിയും നിരാശനായി മടങ്ങി

ജനാധിപത്യത്തില്‍ പങ്കാളിയാകുന്നതിന് മലയിറങ്ങിയെത്തിയ മാതന് നിരാശനായി മടങ്ങേണ്ടിവന്നു. വോട്ടര്‍പ്പട്ടികയില്‍ പേരില്ലാത്തതിനെത്തുടര്‍ന്നാണ് പ്രാക്തന ഗോത്രവര്‍ഗത്തില്‍പ്പെട്ട താളിപ്പുഴ മാതന് സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ കഴിയാതെ പോയത്.

നിലമ്പൂര്‍ കരുളായി ഉള്‍വനത്തിലെ മാഞ്ചീരിയില്‍ വസിക്കുന്ന മാതന്‍ 20 കിലോമീറ്റര്‍ ദൂരംതാണ്ടി ഒമ്പതുമണിയോടെയാണ് വനമധ്യത്തിലെ നെടുങ്കയം റസ്റ്റ്ഹൗസിലെ വോട്ടെടുപ്പ് കേന്ദ്രത്തില്‍ എത്തിയത്. തിരിച്ചറിയല്‍ കാര്‍ഡുമായെത്തിയ ഈ 58കാരന്റെ പേര് വോട്ടര്‍പ്പട്ടികയില്‍ കണ്ടില്ല. ഇതേത്തുടര്‍ന്ന് നിരാശനായ മാതന്‍ കൂടെ വന്നവര്‍ വോട്ടുരേഖപ്പെടുത്തുന്നത് ഏറെനേരം നോക്കിനിന്നു. പിന്നെ നിരാശയോടെ വീണ്ടും മലകയറി.

ഇത് രണ്ടാംതവണയാണ് വോട്ടെടുപ്പ് കേന്ദ്രത്തിലെത്തി വോട്ട് രേഖപ്പെടുത്താനാകാതെ മാതന്‍ മടങ്ങുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും വോട്ടര്‍പ്പട്ടികയില്‍ പേരില്ലാത്തതിനാല്‍ മാതന് വോട്ടുചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അതിനുമുമ്പുള്ള തിരഞ്ഞെടുപ്പുകളില്‍ മാതന്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

മുണ്ടക്കടവ് ആദിവാസി കോളനിയിലെ കുറുമ്പന്റെ ഭാര്യ മാതി (55)ക്കും വോട്ടര്‍പ്പട്ടികയില്‍ പേരില്ലാത്തതിനാല്‍ ഇക്കുറി വോട്ടുചെയ്യാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും വോട്ടുരേഖപ്പെടുത്തിയ കുറുമ്പി ഇക്കുറി വോട്ടുചെയ്യാന്‍ കഴിയാത്തതിനാല്‍ ഏറെ നിരാശയോടെയാണ് മടങ്ങിയത്. കൂടെയെത്തിയ ഭര്‍ത്താവും മകളും വോട്ട് രേഖപ്പെടുത്തുകയുംചെയ്തു.
കടപ്പാട് -  മാതൃഭൂമി

Thursday, April 14, 2011

നിലമ്പൂരില്‍ 76.5% പോളിങ്

കനത്ത മത്സരം നടക്കുന്ന നിലമ്പൂര്‍ നിയോജക മണ്ഢലത്തില്‍ 76.5% ശതമാനം പോളിങ് രേഖപ്പെടുത്തി. പെരിന്തമണ്ണയിലാണ് ജില്ലയിലെ ഉയര്ന്ന പോളിങ് നിരക്ക് - 81.3% . തിരൂരങ്ങാടിയിലാണ് കുറവ് പോളിങ് - 65.8%
മലപ്പുറം ജില്ലയിലെ മറ്റു മണ്ഢലങ്ങളിലെ പോളിങ്
KONDOTTY 75.2% ERANAD 80.3%

NILAMBUR 76.5% WANDOOR 72.5%

MANJERI 70.3% PERINTHALMANNA 81.3%

MANKADA 72.4% MALAPPURAM 72.4%

VENGARA 68.9% VALLIKKUNNU 71.1%

TIRURANGADI 65.8% TANUR 74.0%

TIRUR 75.7% KOTTAKKAL 70.7%

THAVANUR 77.1% PONNANI 76.2%